തൻ്റെ മകൾ വീണക്കെതിരായ മാസപ്പടി കേസിൻ്റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേവനത്തിന് നൽകിയ പണമെന്ന് മകളും സി എം ആർ എൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സി എം ആർ എൽ നൽകിയ പണത്തിൻ്റെ ജി എസ് ടി യും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. ബിനീഷിനെതിരെ കേസ് വന്നപ്പോൾ അതിൽ ബിനീഷിൻ്റെ പിതാവായ കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ തന്നെയാണ് ലക്ഷ്യമിടുന്നത് എന്നത് വ്യക്തമാണ്.
മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്. മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിൻ്റെയും ജി എസ് ടി അടച്ചതിൻ്റെയും കണക്കുകൾ പറയുന്നില്ല. നിങ്ങൾക്ക് ( മാധ്യമങ്ങൾക്ക് ) വേണ്ടത് എൻ്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു