ഐ ബി ജീവനക്കാരിയായ മകളുടെ മരണത്തിൽ പിതാവ് ചില സാമ്പത്തിക ആരോപണങ്ങൾ ഉന്നയിക്കുന്നത് വാർത്തതായി. മകൾ മരിക്കുന്ന സമയത്ത് അക്കൗണ്ടിൽ ആകെ 80 രൂപയേ ഉണ്ടായിരുന്നുള്ളുവെന്ന് പിതാവ് പറയുന്നു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുമായ മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേഘയുടെ സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്ത് സുരേഷാണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്നും പിതാവ് മധുസൂദനൻ പറയുന്നു.
മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷും മേഘയും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തെ ശമ്പളം ഉൾപ്പെടെ സുകാന്ത് മേഘയിൽ നിന്നും വാങ്ങിയതായി പിതാവ് ആരോപിക്കുന്നു. അയാൾ തിരികെ അയച്ചു കൊടുക്കുന്ന ചെറിയ തുകകൾ മാത്രമാണ് മേഘക്കു കിട്ടിയിരുന്നത്. പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള പണം പോലും മേഘയുടെ കയ്യിൽ ഉണ്ടാകാറില്ലെന്നും അന്വേഷണത്തിൽ മനസിലാക്കിയതായി മേഘയുടെ പിതാവ് പറയുന്നു. മകളുടെ മരണത്തിൽ വ്യക്തവും സുതാര്യവുമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.