കന്യാകുമാരിയിൽ 28 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. കന്യാകുമാരി ജില്ലയിലെ കട്ടത്തുറയിലെ ചെറുകോൽ മറ്റത്തുവിള സ്വദേശി പുഷ്പത്തെയാണ് വടശ്ശേരി പൊലീസ് പിടികൂടിയത്. 45 വയസാണ് പുഷ്പത്തിൻ്റെ പ്രായം. വൃദ്ധരായ ദമ്പതികളെ പരിചരിക്കാൻ എത്തിയതായിരുന്നു പുഷ്പം.
കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി വൃദ്ധദമ്പതികൾ നാഗർകോവിൽ സ്വകാര്യ ആശുപത്രിയിൽ പോയസമയത്ത് വീട്ടിൽ കയറി ആരെങ്കിലും മോഷണം നടത്തുമെന്ന് വിചാരിച്ച് കൈയിലും കഴുത്തിലും ധരിച്ചിരുന്ന 28 പവൻ ആഭരണങ്ങൾ പുഷ്പത്തിനെ ഏൽപ്പിച്ചു. തുടർന്ന് ചികിത്സ കഴിഞ്ഞ് വൃദ്ധദമ്പതികൾ വീട്ടിൽ എത്തിയപ്പോൾ പുഷ്പത്തിനോട് തങ്ങൾ നൽകി ആഭരണങ്ങൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പുഷ്പം രണ്ടു ദിവസം കഴിഞ്ഞ് ആഭരണങ്ങൾ തിരിച്ചുനൽകാമെന്ന് പറഞ്ഞു. രണ്ടും ദിവസം കഴിഞ്ഞോടെ പുഷ്പം ജോലിക്ക് വരാതായി . ഇതോടെ വൃദ്ധദമ്പതികൾ വടശ്ശേരി പൊലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയിൽ നിന്നും 28 പവൻ ആഭരണങ്ങളും കണ്ടെടുത്ത് ദമ്പതികൾക്ക് നൽകി