കേരളത്തിലെ ബി ജെ പിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. ബി ജെ പിയുടെ കേരള സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനാണ് നറുക്കു വീണത്. 2006 മുതൽ അദ്ദേഹം കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2021 ലെ നരേന്ദ്രമോദി മന്ത്രി സഭയിൽ സഹമന്ത്രിയുമായിരുന്നു. കഴിഞ്ഞ പാലർമെൻ്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ച് ചെറിയ മാർജിനിൽ ശശി തരൂരിനോട് പരാജയപ്പെടുകയായിരുന്നു.
ഹൈടെക് രാഷ്ട്രീയത്തിൻ്റെ വക്താവായാണ് രാജീവിനെ പൊതുവേ കാണുന്നത്. ഒന്നാം തരം ബിസിനസുകാരൻ കൂടിയായ രാജീവിന് രാഷ്ട്രീയ അനുഭവം കുറവെന്നു പറയാനുമായില്ല. എന്നാൽ സംഘപരിവാർ പരിവേഷമില്ലാതെ ആദ്യമായി സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയത് രാജീവാണ്. പുതിയ കാല വികസന പ്രക്രിയകളുടെ വക്താവു കൂടിയാണ് രാജീവ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം എന്നിവയുമായി എത്തുന്ന രാജീവിന് ബി ജെ പി ഓഫിസ് ഹൈടെക്കാക്കാൻ അധികം പ്രയാസപ്പെടേണ്ടി വരില്ല.
1964 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ജനനം. ബംഗളുരുവിൽ സ്വന്തമായി ബിസിനസ് സാമ്രാജ്യം. പാലക്കാട് കൊണ്ടിയൂരിലാണ് കുടുംബം. മൊബയിൽ വിപ്ലവത്തിൻ്റെ തുടക്കത്തിൽ ബി പി എൽ എന്ന പേരിലെ സ്ഥാപനം രാജീവ് ചന്ദ്രശേഖറിൻ്റേതായിരുന്നു. ഗ്രൂപ്പു പോരിൽ കലഹത്തിൽ നിന്നും കലഹത്തിലേക്കു പോകുന്ന കേരള ബി ജെ പിക്ക് രാജീവിൻ്റെ വരവിൽ എത്രത്തോളം ആശയുണ്ടാകുമെന്ന് കണ്ടു തന്നെ അറിയണം.