പാലക്കാട് തൃത്താലയിലെ കോൺഗ്രസ് നേതൃയോഗം കൂട്ടത്തല്ലിൽ അവസാനിച്ചു. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി സി സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. മുൻ എം എൽ എ യായ വി ടി ബൽറാമിൻ്റെ നോമിനിയായ ഇയാളെ പാലക്കാട് ഡി സി സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലിയാണ് എ – ഐ ഗ്രൂപ്പുകാർ വിമർശനം ഉന്നയിച്ചു തുടങ്ങിയത്. തുടർന്ന് ബൽറാം പക്ഷക്കാരും എതിർ ചേരിയിൽ ഉള്ളവരും തമ്മിൽ പൊരിഞ്ഞ വാക്കുതർക്കമുണ്ടായി. ഇതാണ് പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചത്.
ഡി സി സി പ്രസിഡൻ്റ് തങ്കപ്പൻ്റെയും ഡിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെയും നിർവാഹക സമിതിയംഗം ബാലചന്ദ്രൻ മാസ്റ്ററുടെയും സാന്നിധ്യത്തിലാണ് കോൺഗ്രസുകാർ തമ്മിൽ കൂട്ടത്തല്ലുണ്ടായത്. തുടർന്ന് യോഗം അവസാനിപ്പിച്ച് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.