തെലങ്കാനയിൽ ടണൽ ഇടിഞ്ഞ് വീണ് അപകടം. ഏഴ് തൊഴിലാളികൾ ടണലിൽ കുടുങ്ങിതായി റിപ്പോർട്ട്. നാഗർകൂര്ണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. ടണലിൽ 14 കിലോമീറ്റർ ഉൾഭാഗത്താണ് അപകടമുണ്ടായത്.
ഇന്ന് നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ഈ സമയത്ത് അമ്പതോളം തൊഴിലാളികൾ ടണലിൽ ഉണ്ടായിരുന്നതായാണ് വിവരം. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ചില തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നുള്ള നിന്നുള്ള വിദഗ്ധ സംഘം ടൺലിൽ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. കമ്പനി അധികൃതരും തൊഴിലാളികളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.
ദുരന്ത നിവാരണ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോടും, ജില്ലാ പൊലീസ് മേധാവിയോടും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദേശിച്ചു. പരിക്കേറ്റ എല്ലാവർക്കും ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.