എറണാകുളം ആർ ടി ഒ ജെയ്സൺ കൈക്കൂലി വാങ്ങിയതിന് വിജിലൻസിൻ്റെ പിടിയിലായി. ഫോർട്ട് കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് ഉടമയോട് ജയ്സൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകീട്ട് അന്വേഷണം നടത്തിയതും ഇയാളെ പിടികൂടിയതും. ജെയ്സനൊപ്പം രണ്ട് ഏജൻ്റുമാരെയും കൂടി വിജിലൻസ് പിടി കൂടിയിട്ടുണ്ട്.
ജയ്സൻ്റെ വീട്ടിലെത്തിയ വിജിലൻസ് നടത്തിയ പരിശോധനയിൽ അമ്പതിൽ അധികം, ഉയർന്ന വിലയുള്ള വിദേശ മദ്യകുപ്പികളും ചുരുട്ടി റബർ ബാൻ്റിട്ടു വച്ച നിലയിൽ 60,000 രൂപയും കണ്ടെടുത്തതായാണ് വിവരം. കൂടാതെ അരക്കോടിയോളം രൂപയുടെ നിക്ഷേപം നടത്തിയതിൻ്റേയും ഭൂമി വാങ്ങിയതിൻ്റേയും രേഖകളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ ആർ ടി ഒ യേയും രണ്ട് ഏജൻ്റുമാരെയും വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് വിജിലൻസ് എസ് പി ശശിധരൻ അറിയിച്ചു.