തിരുവനന്തപുരത്തെ കാര്യവട്ടം സർക്കാർ കോളജിൽ ക്രൂരമായ റാഗിംഗ് നടന്നതായി പരാതി ഉയർന്നു. ഇതു സംബന്ധിച്ച് കോളജ് പ്രിൻസിപ്പൽ, കഴക്കൂട്ടം പൊലിസ് എന്നിവിടങ്ങളിൽ വിദ്യാർഥികൾ പരാതി നൽകിയതായി വിവരമുണ്ട്. ഡിഗ്രി അവസാന വർഷ വിദ്യാർഥികളായ ഏഴോളം പേർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
അഭിഷേക്, ബിൻസ് ജോസ് എന്നീ ഒന്നാം വർഷ ബിരുദ വിദ്യാർഥികളാണ് പരാതി നൽകിയിരിക്കുന്നത്. സീനിയർ വിദ്യാർഥികളെ ജൂനിയർ വിദ്യാർഥികൾ ബഹുമാനിച്ചില്ല എന്നതാണ് റാഗിംഗിനു കാരണമായി പറയുന്നത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സാക്ഷി മൊഴികളും തേടുന്നുണ്ട്. ബിൻസ് ജോസിനോട് മുട്ടുകുത്തി നിൽക്കാൻ ആവശ്യപ്പെട്ട സീനിയർ വിദ്യാർഥികൾ അതിക്രൂരമായി മർദിക്കുകയും ചെയ്തു. അവശരായ വിദ്യാർഥികൾ കുടിയ്ക്കാൻ വെള്ളം ചോദിച്ചപ്പോൾ കുപ്പി വെള്ളത്തിൽ തുപ്പിയാണ് നൽകിയതെന്നും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അവസാന വർഷ ഡിഗ്രി വിദ്യാർഥികളായ ഏഴു പേർക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.