മനുഷ്യ വന്യജീവി സംഘര്‍ഷം : നിരീക്ഷണത്തിനായി ഡ്രോണ്‍

At Malayalam
1 Min Read

മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വനാതിര്‍ത്തിയോടു ചേർന്ന പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതിനായി ഡ്രോണ്‍ ഓപ്പറേറ്റിംഗ് ഏജന്‍സികളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള നടപടികള്‍ തുടങ്ങും. മനുഷ്യ – വന്യജീവി സംഘര്‍ഷം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളിലാണ് പ്രധാനമായും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുക. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ തടസപ്പെടുത്താതെ ആവും നിരീക്ഷണം നടത്തുക.

സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റു ഡിവിഷനുകളിലെയും ആനത്താരകള്‍, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന് കൂടുതല്‍ ക്യാമറകള്‍ വാങ്ങും.
തദ്ദേശ ഗോത്ര വിഭാഗങ്ങളുടെ കാടിനെ കുറിച്ചുള്ള അറിവും ഇതിനു വേണ്ടി ഉപയോഗപ്പെടുത്താനായി വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ആദിവാസി വിഭാഗങ്ങളുമായി ചര്‍ച്ചയും സംഘടിപ്പിക്കും. കേരളത്തിലെ 36 ഗോത്രസമൂഹങ്ങളെ പരിപാടിയുടെ ഭാഗമാക്കും. ആദ്യ യോഗം മാര്‍ച്ച് ഒന്നിന് വയനാട് കുറുവ ദ്വീപില്‍ സംഘടിപ്പിക്കാനാണ് ഉദ്യേശിക്കുന്നത്. ബയോഡൈവേഴ്സിറ്റി ബോര്‍ഡ്, പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.

കുരങ്ങുകളുടെ നിയന്ത്രണാതീതമായ വംശ വര്‍ധന തടയുന്നതിനുള്ള നടപടികള്‍ക്കായി അവയെ ഷെഡ്യൂള്‍ ഒന്നില്‍ നിന്നും ഷെഡ്യൂള്‍ രണ്ടിലേക്കു മാറ്റുന്നതിനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാട്ടുകുരങ്ങുകളുടെയും കാട്ടുകുരങ്ങളുടെയും എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിക്കും.
കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് എംപാനല്‍ ചെയ്ത ഷൂട്ടേഴ്‌സിന്റെ സേവനം നല്‍കും. വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്ന മിഷന്‍ ഫുഡ്, ഫോഡര്‍ & വാട്ടര്‍ പദ്ധതി വേഗത്തിലാക്കും

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment