തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 29 പേരെ കാണാതായി. കനത്ത മഴയെത്തുടർന്ന് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിലാണ് ജനങ്ങളെ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക സമയം 11.50ഓടെയാണ് യിബിൻ സിറ്റിയിലെ ജിൻപിങ് വില്ലേജിൽ മണ്ണിടിച്ചിലുണ്ടായത്. 10 വീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. മുൻകരുതലിന്റെ ഭാഗമായി നൂറിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. രണ്ട് പേരെ രക്ഷപെടുത്തിയതായി അധികൃതർ അറിയിച്ചു.
അടുത്തിടെ പെയ്ത കനത്ത മഴയും ഭൂമിശാസ്ത്രപരമായ സാഹചര്യവുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.