ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ നീതിയ്ക്കായി അന്നു മുതൽ ഇന്നോളം പോരാടിയ സാകിയ ജാഫ്രി ഓർമയായി. ഗുജറാത്തിൽ 2002 ൽ നടന്ന കലാപത്തിൽ കോൺഗ്രസിൻ്റെ എം പിയായിരുന്ന ഇഹ്‌സാൻ ജാഫ്രിയെ കലാപകാരികൾ കൊലപ്പെടുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ വിധവയായിരുന്നു സാകിയ.
തനിയ്ക്കെതിരെ ആക്രമണം ഉണ്ടാകുമെന്നു കരുതിയ ഇഹ്‌സാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സഹായം അഭ്യത്ഥിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാൽ ഒരു വിധത്തിലുള്ള സഹായവും മോദി നൽകിയില്ലെന്ന് കുടുംബം ഇപ്പോഴും ആരോപിക്കുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുണ്ടായ നിരവധി കേസുകളിൽ മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പം കക്ഷി ചേർന്ന് നിരവധി പോരാട്ടങ്ങളിൽ സാകിയയും പങ്കുചേർന്നിരുന്നു. എന്നാൽ പല കേസുകളിലും കോടതിയിൽ പ്രതികൂലമായ വിധിയാണ് ഉണ്ടായത്. ഇക്കാര്യത്തിൽ തികച്ചും നിരാശയിലായിരുന്നു അവസാനകാലത്തും സാകിയ.