കുംഭമേള ദുരന്തം ; മരണം 40 ആയി

At Malayalam
1 Min Read

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ, തിക്കിലുംതിരക്കിലുംപെട്ട്‌ നിരവധി പേർ മരിച്ചു. 40 പേർക്കെങ്കിലും ജീവൻ നഷ്‌ടപ്പെട്ടുവെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. 60 പേർക്ക്‌ പരിക്കേറ്റു. സംഭവം നടന്ന്‌ 12 മണിക്കൂറിനുശേഷം 30 മരണം യുപി സർക്കാർ സ്ഥിരീകരിച്ചു.

അമാവാസി ദിവസം (ബുധനാഴ്‌ച) പുലർച്ചെ ഒന്നിനും രണ്ടിനും മധ്യേ ഗംഗ-യമുന സംഗമസ്ഥാനത്ത്‌ അമൃതസ്‌നാനം നടത്താൻ തീർഥാടകർ ശ്രമിക്കവെയാണ്‌ ദുരന്തം. പത്തുകോടിപേർ സ്‌നാനത്തിന് എത്തിയെന്നാണ് റിപ്പോർട്ട്. ഇവിടെ ക്രമീകരിച്ച പാതകളിലൊന്ന്‌ വിഐപികൾക്കും മറ്റൊന്ന് നാഗസന്ന്യാസിമാർക്കും നീക്കിവച്ചിരന്നു. അവശേഷിച്ച പാതയിൽ ഏർപ്പെടുത്തിയ ക്രമീകരണം തിരക്ക്‌ നിയന്ത്രിക്കാനും വരിയായി ആളുകളെ ഘാട്ടുകളിലേക്ക്‌ നയിക്കാനും പര്യാപ്‌തമായില്ല. ഉറങ്ങിക്കിടന്ന സ്‌ത്രീകൾ ഉൾപ്പടെയുള്ളവരെ ചവുട്ടി ആളുകൾ നടന്നുപോയെന്ന്‌ റിപ്പോർട്ടുകളിൽ പറയുന്നു.

ദുരന്തത്തെതുടർന്ന്‌ സ്‌നാനചടങ്ങ്‌ തടസ്സപ്പെട്ടു. അമാവാസിയിലെ ‘അമൃതസ്‌നാനം’ നിർത്തിവച്ചതായി അഖില ഭാരതീയ അഖാഡ പരിഷത്‌ പ്രസിഡന്റ്‌ മഹന്ത്‌ രവീന്ദ്ര പുരി പറഞ്ഞു. സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്നും കോടിക്കണക്കിനുപേർ അമാവാസി നാളിലെ ‘അമൃത സ്‌നാന’ത്തിൽ പങ്കെടുത്തെന്നും യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌ അവകാശപ്പെട്ടു.

Share This Article
Leave a comment