പഞ്ചാരക്കൊല്ലിയിൽ ചത്ത കടുവ തന്നെയാണ് രാധയെ കൊന്നതെന്ന് വനം വകുപ്പ്. കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ കമ്മൽ, തലമുടി, വസ്ത്രം എന്നിവ പോസ്റ്റു മോർട്ടം ചെയ്തപ്പോൾ കടുവയുടെ വയറിൽ നിന്നു ലഭിച്ചു. രാധയെ കൊന്നു തിന്നത് ഈ കടുവ തന്നെയാണെന്ന് അങ്ങനെയാണ് സ്ഥിരീകരിച്ചത്.
കടുവയുടെ മരണകാരണം കഴുത്തിനു സമീപത്തായുണ്ടായ മുറിവാണന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ആഴമേറിയ ഒരു മുറിവിനൊപ്പം നിസാരമല്ലാത്ത മറ്റു മൂന്നു മുറിവുകൾ കൂടി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് വെളുപ്പിന് മൂന്നുമണിയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ രാത്രി തന്നെ കടുവ അവശനിലയിലായിരുന്നുവെന്ന് നിരീക്ഷിക്കാനായി പോയ സംഘം അറിയിച്ചിരുന്നു.
ഉൾക്കാട്ടിൽ വച്ച് മറ്റൊരു കടുവയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ആകാം പരിക്കേറ്റതെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. കഴിഞ്ഞ 24 നാണ് കാപ്പിത്തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോയ രാധയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി ഭാഗികമായി ഭക്ഷിച്ചത്.