സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ പ്രായവും സംവരണവും സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് നിയമം കടുപ്പിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച പുതിയ ചട്ടം കേന്ദ്രം വിജ്ഞാപനം ചെയ്തു. മുമ്പ് പ്രിലിമിനറി പരീക്ഷ പാസായതിനു ശേഷം മാത്രം രേഖകൾ ഹാജരാക്കിയാൽ മതിയായിരുന്നു.
ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നത് കാരണമാക്കിയാണ് പുതിയ ചട്ടം.ജനനസ്ഥലം, വിദ്യാഭ്യാസം എന്നീ രേഖകൾക്കൊപ്പം സംവരണം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നാണ് നിർദേശം. ഓൺലൈനായാണ് പരീക്ഷയ്ക്കായി അപേക്ഷിക്കേണ്ടത്.
രേഖകൾ സമർപ്പിക്കാത്ത ഉദ്യോഗാർഥികളുടെ അപേക്ഷ തള്ളിക്കളയുമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. മെയ് 25നാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്നത്. ഫെബ്രുവരി 11 വരെയാണ് അപേക്ഷിക്കാനുള്ള സമയം.