ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പ്രതി ഋതു ജയന്‍ വീണ്ടും റിമാൻഡിൽ. പറവൂർ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പോലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിച്ചതിനെത്തുടർന്ന് ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ 20നാണ് പ്രതിയെ കോടതി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡിയിലിരിക്കെ ഋതുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു.
കൂട്ടക്കൊലയില്‍ പശ്ചാത്താപമില്ലെന്നും ജിതിന്‍ കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നും ഋതു പോലീസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുനമ്പം ഡി വൈ എസ് പി ജയകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.