കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സോഷ്യൽ മീഡിയ സുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റായ കൊല്ലം സ്വദേശി ജോൺസൺ ഔസേപ്പിനെ കണ്ടെത്താനായി അന്വേഷണം തുടങ്ങി. ജോൺസണും ആതിരയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ്.
വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടിൽ ആതിരയെ(30) ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. ക്ഷേത്രത്തിന്റെ അടുത്തുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോൾ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്തിയതായാണ് മൊഴി. രാജീവ് സംഭവം നാട്ടുകാരെ അറിയിച്ചു. തുടർന്ന് കഠിനംകുളം പൊലീസിൽ വിവരം നൽകി. ചൊവ്വാഴ്ച രാവിലെ 8.30ന് ശേഷമാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. 8.30 ന് നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോവിന്ദനെ സ്കൂളിൽ പോയതിന് ശേഷമാണ് ആതിര കൊല്ലപ്പെട്ടത് എന്നാണ് പൊലീസിന്റെ നിഗമനം. 8.30 നും 9 നും ഇടയിലാണ് സ്കൂൾ ബസ് വരുന്നത്.
മതിൽ ചാടിയാണ് പ്രതി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ സംശയിക്കുന്ന സുഹൃത്ത് രണ്ടുദിവസം മുമ്പ് യുവതിയുടെ വീട്ടിലെത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറിലാണ് അക്രമി രക്ഷപ്പെട്ടത്.
