കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിൽ സി പി ഐ (എം) ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അരുണിനെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പൊലിസിനെതിരെ വിമർശനം ശക്തമാകുമ്പോഴാണ് ഈ നടപടി ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കൂത്താട്ടുകുളം നഗരസഭയിലെ സി പി ഐ (എം) കൗൺസിലർ കലാ രാജു കൂറുമാറുമെന്ന് കണ്ടാണ് സി പി ഐ (എം) നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പൊലിസ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ സി പി ഐ (എം) ഏരിയാ സെക്രട്ടറി അടക്കം ആരെയും കേസുമായി ബന്ധപ്പെട്ട് ഇതുവരേയും ചോദ്യം ചെയ്തിരുന്നില്ല. ഇതിനിടെ പാർടി ഏരിയാ സെക്രട്ടറി പി ബി രതീഷ് കോണ്‍ഗ്രസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുമുണ്ട്.
കലാരാജുവുമായി കോണ്‍ഗ്രസ് സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ട് എന്നാണ് രതീഷ് ഇന്നലെ ആരോപിച്ചത്. കോണ്‍ഗ്രസിന്‍റെ തോക്കിന്‍ മുനയില്‍ നിന്നാണ് കല രാജു ഇപ്പോള്‍ ഇത്തരത്തിൽ സംസാരിക്കുന്നതെന്നും സി പി ഐ (എം) നേതാവ് ആരോപിക്കുന്നു. ഇതിനെ നിയമപരമായും രാഷ്ട്രയപരമായും നേരിടാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. ഇന്ന് കൂത്താട്ടുകുളത്ത് സി പി ഐ (എം) ൻ്റെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിക്കുന്നുണ്ട്.
ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് കൂത്താട്ടുകുളത്തേക്ക് തിരിച്ചുപോകാന്‍ ഭയമാണെന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കൗൺസിലർ കലാരാജു പറയുന്നു. സംഭവത്തിൽ പൊലിസിന് കേസിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.