കേരളത്തിൽ വധശിക്ഷ കാത്ത് 39 പേർ, ഗ്രീഷ്മ ഉൾപ്പെടെ 3 സ്ത്രീകൾ

At Malayalam
2 Min Read

ഷാരോൺ വധകേസിൽ പ്രതിയായ ഗ്രീഷ്മയ്ക്കു കൂടി വധശിക്ഷ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രതികളുടെ എണ്ണം 39 ആയി. കഴിഞ്ഞ വര്‍ഷം വിധി പറഞ്ഞ രഞ്ജിത് ശ്രീനിവാസന്‍ കേസില്‍ മാത്രം 15 പ്രതികള്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. എന്നാൽ, 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

സമൂഹമനസാക്ഷിയെ ഞെട്ടിച്ചവയും സമൂഹത്തിന് എന്തെങ്കിലും തരത്തിലുള്ള സന്ദേശം നൽകേണ്ടതുമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങൾക്കുള്ള ശിഷ്യയായാണ് കോടതി പ്രതികൾക്ക് തൂക്കുകയര്‍ വിധിക്കുന്നത്. പ്രതി ഒരു വിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയ്ക്കു ബോധ്യമാകുന്ന ഘട്ടത്തിലാണ് വധശിക്ഷ വിധിക്കുന്നത്. കേരളത്തില്‍ വിവിധ കേസുകളിൽപ്പെട്ട 39 പേരാണ് വധശിക്ഷ കാത്ത് വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇന്നത്തെ വിധിയോടെ ഗ്രീഷ്മ കൂടി ആ പട്ടികയില്‍ ഇടം പിടിച്ചതോടെ വധശിക്ഷ വിധിയ്ക്കപ്പെട്ട സ്ത്രീകളുടെ എണ്ണം മൂന്ന് ആയി ഉയർന്നു.

2022 ൽ നടന്ന വിഴിഞ്ഞം ശാന്തകുമാരി വധക്കേസില്‍ കോവളം സ്വദേശി റഫീഖ ബീവി, കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസില്‍ തമ്പിയുടെ ഭാര്യയായ ബിനിത കുമാരി എന്നിവരാണ് വധ ശിക്ഷ കാത്തു ജയിലിൽ കഴിയുന്ന മറ്റു സ്ത്രീകള്‍. ബിനിതയുടെ ശിക്ഷ പിന്നീട് മേല്‍ക്കോടതി ജീവപര്യന്തമാക്കി കുറച്ചിട്ടുണ്ട്. റഫീഖ ബീവിയ്ക്കും മകനും വധശിക്ഷ വിധിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ എം ബഷീർ തന്നെയാണ് ഇന്ന് ഗ്രീഷ്മയെയും വധ ശിക്ഷയ്ക്കു വിധിച്ചത്.

സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത് കഴിഞ്ഞ വര്‍ഷം നടന്ന രഞ്ജിത് ശ്രീനിവാസന്‍ കേസിലായിരുന്നു. 15 പേർക്കാണ് ഈ കേസിൽ ഒരുമിച്ച് വധശിക്ഷ വിധിച്ചത്. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലും മൂക്കന്നൂര്‍ കൂട്ടക്കൊലയിലും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയുണ്ടായി. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നവരുടെ കൂട്ടത്തിലുണ്ട്. ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടി കൊലക്കേസ് പ്രതി എ എസ് ഐ ജിത കുമാറാണ് അതിലൊരാൾ. ഇതേ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാര്‍ ജയില്‍ വാസത്തിനിടെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു പോയിരുന്നു. പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനും വധശിക്ഷയാണ് വിധിച്ചത്.

- Advertisement -

കോടതികൾ വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും അപൂർവമായി മാത്രമാണ് ശിക്ഷ നടപ്പാക്കുന്നത് എന്നു മാത്രം. തിരുവനന്തപുരത്തും കണ്ണൂരുമാണ് സെൻട്രൽ ജയിലുകളിൽ തൂക്കി കൊല്ലാനായി കഴുമരമുളളത്. 34 വർഷം മുന്‍പ് 1991ല്‍ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 14 പേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ് അന്ന് തൂക്കിക്കൊന്നത്. പൂജപ്പുരയില്‍ അവസാനം കഴുവേറ്റിയത് 1974 ല്‍ കളിയാക്കിവിള സ്വദേശി അഴകേശനേയുമാണ്.

മിക്കവാറും വധശിക്ഷാ വിധികളില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയാണ് പതിവ്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി വധശിക്ഷ ഒഴിവാക്കാനുളള നടപടികളും പ്രതിക്ക് സ്വീകരിക്കാന്‍ കഴിയും. നിര്‍ഭയ കേസില്‍ 2020 ല്‍ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ.

Share This Article
Leave a comment