റഷ്യയിലെ എണ്ണ ഉൽപ്പാദകർക്കും എണ്ണകപ്പലുകൾക്കുമെതിരെ അമേരിക്ക വൻ ഉപരോധം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും എണ്ണയിൽ ‘പണി കിട്ടാൻ ‘ സാധ്യതയേറി. അങ്ങനെയെങ്കിൽ അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിൽ ഉപഭോക്താക്കൾക്ക് അത് വൻ അടിയാകും. അങ്ങനെ വന്നാൽ ഇന്ധന വിലയിൽ വലിയ തോതിൽ വർധനയുണ്ടാകാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്.
റഷ്യയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകൾകൾക്കും ഗാസ്പ്രോം നെഫ്റ്റ്, സൂർഗൂട് നെഫ്റ്റേ എന്നീ എണ്ണ ഉദ്പ്പാദകർക്കെതിരെയുമാണ് അമേരിക്കൻ ട്രഷറി വകുപ്പിൻ്റെ ഉപരോധം ഉണ്ടായിരിക്കുന്നത്. നിലവിൽ ഇന്ത്യയും ചൈനയും എണ്ണയ്ക്കായി ഏറ്റവും അധികം ആശ്രയിക്കുന്നത് റഷ്യയേയാണ്. റഷ്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിൻ്റെ 42 % കയറ്റി അയക്കുന്ന കപ്പലുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത് ക്രൂഡിൻ്റെ വരവിനെ ഗണ്യമായി കുറയ്ക്കും.
കപ്പലുകൾക്കും കമ്പനികൾക്കുമുള്ള ഉപരോധം കർശനമാക്കിയാൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് കയറ്റുമതി നിർത്തിവയ്ക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വരുന്നതോടെ സ്ഥിതിഗതികൾ മാറുമെന്നാണ് അന്താരാഷ്ട്ര രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.