ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 70 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും.
ജനുവരി പത്തിന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 17 വരെ നാമനിർദേശപത്രിക നൽകാം. 18ന് സൂക്ഷ്മപരിശോധന നടത്തും. 20നകം പത്രിക പിൻവലിക്കാം. ആകെ 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. ഇതിൽ 2.08 ലക്ഷം പേർ പുതിയ വോട്ടർമാരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ സീറ്റുകളിലേക്കും ആംആദ്മി പാർട്ടി (എഎപി) നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി 29 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും കോൺഗ്രസ് 48 സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇതിനോടകം പുറത്തു വിട്ടിട്ടുണ്ട്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി. 70 അംഗ അസംബ്ലിയില്‍ 62 സീറ്റ് നേടിയാണ് എഎപി അധികാരത്തിലെത്തിയത്. ബിജെപി എട്ട് സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.