മൂന്നക്ക ലോട്ടറി തട്ടിപ്പു നടത്തിയ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല തോട്ടഭാഗത്ത് ബി എസ് എ ലോട്ടറി ഏജൻസി ഉടമ ബിനു ചെറിയാൻ, ഇയാളുടെ കടയിലെ സഹായി അഭിഷേക് എന്നിവരാണ് പിടിയിലായത്. ജാമ്യം കിട്ടാത്ത വകുപ്പു ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലിസിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരേയും അറസ്റ്റു ചെയ്തത്.
ഭാഗ്യക്കുറി ടിക്കറ്റിലെ അവസാന മൂന്ന് അക്കങ്ങൾ ആണ് ചൂതാട്ടത്തിനു വച്ച് തട്ടിപ്പു നടത്തുന്നത്. സമ്മാനം കിട്ടുന്ന ടിക്കറ്റിൻ്റെ അവസാന നമ്പറും പണം വാങ്ങി കടലാസിൽ എഴുതിവയ്ക്കുന്ന നമ്പറും സമാനമാണങ്കിൽ സമ്മാനം കൊടുക്കും. ഇതായിരുന്നു തട്ടിപ്പു നടപടി എന്ന് പൊലിസ് പറഞ്ഞു. വാട്സ് ആപ് വഴിയാണ് തട്ടിപ്പു നടത്തിയിരുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനു ശേഷം പുറത്തുവിടുമെന്ന് പൊലിസ് പറഞ്ഞു.
ബി എസ് എ ലോട്ടറി ഏജൻസിയുടെ കോഴഞ്ചേരി, ഇലന്തൂർ ശാഖകളിൽ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിൽ സൂക്ഷിച്ചിരുന്ന ഡയറിയിൽ നിന്നും ഇടപാടുകാരുടെ വിവരം, കണക്കിൽപ്പെടാത്ത പണം എന്നിവ ലഭിച്ചതായും പൊലിസ് പറഞ്ഞു.