ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഇന്ന് രാവിലെ 11 മണിയോടെ എംഎൽഎയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ സംഘം അറിയിച്ചു. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരും. കൊച്ചി റിനെ മെഡിസിറ്റിയിലാണ് ചികിത്സ.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നുണ്ട്. കൗണ്ടുകളും വൈറ്റൽസും സ്റ്റേബിളാണ്. കഴിഞ്ഞ ദിവസം കൈകാലുകൾ അനക്കുകയും എഴുനേറ്റിരിക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംസാരിക്കുന്നതിൽ ബുദ്ധിമുട്ടും ശരീരവേദനയുമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നത്.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആർട്ട് മാഗസിൻ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയ്ക്കിടെ സ്റ്റേജിൽ നിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരുക്കേൽക്കുന്നത്. സംഘാടകർ ഒരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ എംഎൽഎ കസേര മാറിയിരിക്കാനായി എഴുന്നേറ്റുനടക്കുമ്പോൾ കാൽതെറ്റി 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. താൽക്കാലികവേദി നിർമിച്ചത് അശാസ്‌ത്രീയമായാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കസേരകൾ നിരത്തിയതിനുമുന്നിൽ ഒരാൾക്കുമാത്രം കഷ്ടിച്ച് നടക്കാവുന്ന സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ബാരിക്കേഡിനുപകരം റിബൺ കെട്ടിയ ക്യൂ മാനേജർ സംവിധാനംമാത്രമാണ് വേദിക്ക്‌മുന്നിൽ സ്ഥാപിച്ചിരുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഴ്ചയിൽ എംഎൽഎയ്ക്ക് തലക്കും നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരുക്കേറ്റത്.