ഉക്രയ്നിലെ പൈപ്പ് ശൃംഖലവഴിയുള്ള റഷ്യയുടെ പ്രകൃതിവാതക കയറ്റുമതി നിര്‍ത്തിയതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ധന വില കുതിച്ചുയര്‍ന്നു. വ്യാഴാഴ്‌ച പ്രകൃതിവാതകവില മൂന്നാഴ്‌ചയിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തി. ഉക്രയ്നിലേക്ക് റഷ്യന്‍ സൈനികനീക്കം ഉണ്ടാകുംമുമ്പ് ഇരുരാജ്യവും ഒപ്പിട്ട എണ്ണവിതരണ കരാറിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. കരാര്‍ ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന് ഉക്രയ്ന്‍ പ്രഖ്യാപിക്കുകയായിരുന്നു.
റഷ്യയും ഉക്രയ്‌നും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോൾ യൂറോപ്പിലേക്ക് എണ്ണ കൊണ്ടുപോകാൻ നിർമിച്ചതാണ് പൈപ്പ്‌ലൈൻ. ഒടുവിൽ ധാരണയിലെത്തിയ അഞ്ചുവർഷ കരാറാണ് 2024 അവസാനിച്ചതോടെ കാലഹരണപ്പെട്ടത്. സ്ലൊവാക്യപോലുള്ള രാജ്യങ്ങള്‍ 2023ല്‍ 60 ശതമാനം പ്രകൃതിവാതകത്തിനും ആശ്രയിച്ചത് ഉക്രയ്ന്‍ വഴിയുള്ള റഷ്യന്‍ എണ്ണയെയാണ്. ഹംഗറിയും ഓസ്ട്രിയയും വന്‍തോതില്‍ റഷ്യന്‍ ഇന്ധനത്തെ ആശ്രയിച്ചിരുന്നു. തുർക്കിയ വഴിയുള്ള ഇതര പൈപ്പ് ശൃംഖലകളിലൂടെയും ചില യൂറോപ്യന്‍ മേഖലകളിലേക്ക് റഷ്യന്‍ പ്രകൃതിവാതകം എത്തുന്നുണ്ട്.