ടി വി സീരിയൽ അഭിനേതാവിനെ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടൻ ദിലീപ് ശങ്കറാണ് മരിച്ചത്. തമ്പാനൂർ വാൻറോസ് ജംഗ്ഷനിലെ ഹോട്ടൽ മുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. നാലു ദിവസം മുമ്പാണ് ഇയാൾ ഹോട്ടലിൽ മുറി എടുത്തതെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ദിലീപ് മുറിവിട്ടു പുറത്തുപോയിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.
പഞ്ചാഗ്നി , അമ്മ അറിയാതെ , സുന്ദരി തുടങ്ങിയ ടി വി സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് ദിലിപ് ശങ്കർ. സഹ നടീനടൻമാർ ഇദ്ദേഹത്തെ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ദിലീപ് ഫോണെടുത്തില്ലന്ന് അവരും പറയുന്നു. തുടർന്ന് ഇവർ അന്വേഷിച്ച് ഹോട്ടലിൽ എത്തി ജീവനക്കാരോട് വിവരം അന്വേഷിച്ചു. മുറി തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന രീതിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
മരണത്തിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്ന് പൊലിസ് പ്രാഥമിക നിഗമനശേഷം പറയുന്നു. ഫോറൻസിക് വിഭഗ്ധർ കൂടി എത്തി പരിശോധന നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലിസ് അറിയിച്ചു.