പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിൽ അടിപിടിയും കൊലപാതകവുമുണ്ടായി. സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടിയ യുവാക്കൾ കൂട്ടത്തിൽ ഒരു യുവാവിനെ കാര്‍ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ക്കായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നിയ്ക്കു സമീപമുള്ള മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അക്രമവും കൊലപാതകവും നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.
ബീവേറേജസ് മദ്യവിൽപ്പന ശാലയ്ക്കു മുന്നിൽ വച്ച് രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കു തർക്കവും അടിപിടിയും തുടർന്നുണ്ടായ വ്യക്തി വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിൽ മൂന്നു പേർ പ്രതികളാണെന്ന് റാന്നി പൊലീസ് പറഞ്ഞു. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണ് പ്രതികള്‍ എന്നാണ് പൊലിസ് അറിയിച്ചത്. കൊലപാതകത്തിനു ശേഷം യുവാക്കള്‍ കാര്‍ ഉപേക്ഷിച്ച് ഒളിവിൽ പോയിരിക്കുകയാണ്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.