ദുരന്ത സഹായ ബില്ലു തന്ന് കുത്തിനു പിടിച്ചു നിർത്തി വീണ്ടും കേന്ദ്രം

At Malayalam
1 Min Read

കേരളം നേരിട്ട ദുരന്തങ്ങളിൽ കൈ തന്നതിൻ്റെ കണക്ക് പറഞ്ഞ് പണത്തിനു കൈനീട്ടി കേന്ദ്രസർക്കാർ. സംസ്ഥാനം നേരിട്ട തീവ്ര പ്രളയത്തിൽ ഹെലികോപ്ടർ കൊണ്ടുവന്ന് വൃദ്ധരേയും ഗർഭിണികളേയും എയർ ലിഫ്റ്റ് ചെയ്ത് രക്ഷിച്ചതിന്, അന്നു മുതൽ ഓരോ തവണയും പല വിനകളിലും കൈതന്ന് സഹായിച്ചതിന്. ഒടുവിൽ വയനാട്ടിലെ മുണ്ടക്കൈയും ചൂരൽ മലയും ഉരുൾ വിഴുങ്ങിയ നാളുകളിൽ പട്ടാളം വന്ന് പണിയെടുത്തതിനുമടക്കം എല്ലാം ചേർത്ത് കേന്ദ്രം ഇതാ ബില്ലെഴുതി തന്നിരിക്കുന്നു. 132 കോടി 62 ലക്ഷം ലക്ഷം രൂപയുടെ ബില്ലും, പണം കൊടുത്ത് കൈ തുടച്ചു പോകാൻ ടിഷ്യു പേപ്പറും പല്ലു കുത്താനുള്ള കമ്പും താലത്തിൽ വച്ച് കേന്ദ്രം ഇത്തവണയും കേരളത്തെ കാലേവാരി ഭിത്തിയിലടിച്ചു !

ബില്ല് കിട്ടിയാലുടൻ പണം അടയ്ക്കണമെന്ന കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് എയർ വൈസ് മാർഷൽ അയച്ചു നൽകി. പട്ടാളമെത്തിയപ്പോൾ ദേശസ്നേഹത്തിൻ്റെ ബി ജി എം ഇട്ട് സോഷ്യൽ മീഡിയ നിറച്ചവർക്കും പട്ടാളത്തിനു എഴുന്നേറ്റു നിന്ന് കയ്യടിച്ചവർക്കുമുള്ള ബില്ല് വേറേ തരാതിരുന്നാൽ ഭാഗ്യം! വയനാട് ദുരന്ത ശേഷം പട്ടാളം വന്ന് ദുരന്തഭൂവിൽ കുടുങ്ങിപ്പോയ നിരാലംബരെ എയർ ലിഫ്റ്റ് ചെയ്തു കൊണ്ടുപോയതും, ഒറ്റപ്പെട്ടു നിലവിളിക്കാൻ പോലുമാകാതെ വിറങ്ങലിച്ചു നിന്ന പാവങ്ങളെ ചേർത്തു പിടിച്ചു സുരക്ഷിതരാക്കിയതുമൊക്കെ കണ്ട്, ഇതൊക്കെ കൂലിപ്പണിയായിരുന്നു എന്നു തിരിച്ചറിയാതെ, രോമാഞ്ചമണിഞ്ഞ നമ്മൾ ഇപ്പോൾ ആരായി?

വയനാട് ദുരന്തത്തിൽ കാര്യമായ ഒരു സഹായവും നൽകാത്തതിലുള്ള വാദപ്രതിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോഴാണ് അതിനും മുമ്പുണ്ടായ പ്രളയ സഹായത്തിൻ്റെ കണക്കു പറഞ്ഞ് പണം ചോദിച്ച് കേന്ദ്രസർക്കാർ വീണ്ടും എത്തുന്നത്. മനസാക്ഷിയുള്ള ആരായാലും ഈ സമയത്ത് ചോദിച്ചു പോകും ‘ഇങ്ങനെയൊക്കെ ചെയ്യാമോ’ എന്ന്.

Share This Article
Leave a comment