പാലക്കാട് പനയമ്പാടത്ത് ലോറിയിടിച്ച് മരിച്ച നാലു വിദ്യാർത്ഥിനികളേയും ഇന്ന് അടക്കം ചെയ്യും. കരിമ്പ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരായിരുന്നു ഇവർ. ഇർഫാന, അയിഷ , നിദ, റിദ എന്നിവർ എപ്പോഴും ഒരുമിച്ചു നടക്കുന്നവരുമായിരുന്നു. നാലു പേരുടേയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ആറു മണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

കുട്ടികൾ പഠിച്ച കരിമ്പ സ്കൂളിന് അവധിയാണ്. പൊതുദർശനം പള്ളിക്കു സമീപമുള്ള ഹാളിലാണ്. സ്കൂളിൽ ഇന്നു നടക്കേണ്ടുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. അപകടം വരുത്തിയ ലോറിയുടെ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗത്തിലായിരുന്ന ലോറി, സിമൻ്റു കയറ്റി വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പറയുന്നു.
