തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് വീട്ടുപറമ്പിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ തൗഫീഖ് ആണ് അറസ്റ്റിലായത്. മോഷണം, പോക്സോ കുറ്റകൃത്യങ്ങൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് തൗഫീഖ് എന്ന് പൊലിസ് പറഞ്ഞു. വയോധികയെ മാനഭംഗത്തിനിരയാക്കിയതായും പൊലിസ് പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വയോധികയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിട്ടുള്ളതായി പറയുന്നു.
സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് തൗഫീഖിനെ പൊലിസ് തിരിച്ചറിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം ഷർട്ടിടാതെ ഇയാൾ പോകുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ അകത്താക്കി. വയോധികയുടെ കമ്മൽ ഇയാളിൽ നിന്നും പൊലിസ് കണ്ടെത്തിയിട്ടുമുണ്ട്. തിരുവനന്തപുരത്തെ രാജാജി നഗറിൽ നിന്ന് മോഷ്ടിച്ചെടുത്ത ടൂ വീലറുമായാണ് ഇയാൾ പോത്തൻകോട് എത്തിയത്.
തൗഫീഖിനെ കൂടാതെ മറ്റാരെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളിയായിട്ടുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്. ബന്ധുക്കൾ തൊട്ടടുത്ത് താമസിക്കുന്നിടത്ത് കടന്നുകയറി വയോധികയെ മാനഭംഗപ്പെടുത്തി കൊന്നതിൽ നാട്ടുകാർ ആശാങ്കാകുലരാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ.
