അരുവിക്കര ഡാമിൽ നിന്നും എക്കലും മണ്ണും മാറ്റുന്ന ഡിസിൽറ്റേഷൻ പദ്ധതി ബുധനാഴ്ച (ഡിസംബർ 11)ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷനായിരിക്കും.
അരുവിക്കര ഡാമിൽ മണ്ണും, മണലും അടിഞ്ഞു കൂടി സംഭരണശേഷിയിൽ കുറവ് സംഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിസിൽറ്റേഷൻ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനെ (കെ ഐ ഐ ഡി സി) ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ന്യൂമാറ്റിക് സക്ഷൻ പമ്പോ, കട്ടർ സക്ഷൻ ഡ്രെഡ്ജറോ ഉപയോഗിച്ച് ഡാമിൽ നിന്നുള്ള മണ്ണും മണലും പമ്പു ചെയ്തു മാറ്റും. വെള്ളത്തിന്റെ അംശമുള്ള മാലിന്യവും മണലും വേർതിരിക്കാനുള്ള മെഷീനും ഇതിനായി ഉപയോഗിക്കും.
1934-ൽ കരമാനയാറിനു കുറുകെ നിർമിച്ച ആർച്ച് ഡാം ആണ് അരുവിക്കര ഡാം. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് അരുവിക്കര ഡാമാണ്. ഡിവൈൻ ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നത്.
13.88 കോടി രൂപയാണ് ഡിസിൽറ്റേഷൻ പ്രവർത്തികൾക്കായി വിനിയോഗിക്കുന്നത്. പദ്ധതിയിൽ 10,24,586 ക്യുബിക് മീറ്റർ ഡിസിൽറ്റ് ചെയ്യുന്നത് വഴി സർക്കാരിന് വരുമാനവും, അരുവിക്കര ഡാമിൽ ഒരു മില്യൺ ക്യൂബിക് മീറ്റർ അധിക ജലസംഭരണശേഷി ഉറപ്പാക്കാനും സാധിക്കുമെന്ന് ജി സ്റ്റീഫൻ എം എൽ എ പറഞ്ഞു. അതുവഴി തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും കഴിയും.