ഡി എം കെയുമായുള്ള തന്റെ പാർട്ടിയുടെ സഖ്യനീക്കം തകർത്തത് പിണറായി വിജയൻ ആണെന്ന് പി വി അൻവർ. അതിനാൽ തൻ്റെ പാർട്ടി ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ അറിയിച്ചു. പാർട്ടിയിൽ ചേരുന്നതിനായി തൃണമൂലുമായുളള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബി എസ് പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ, അവർ ദുർബലമാണെന്നും അവരോട് ചേർന്നിട്ട് വിശേഷിച്ച് കാര്യമൊന്നുമില്ലെന്നും അൻവർ തുടർന്നു പറഞ്ഞു.
അതേ സമയം, കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സി പി എം നെതിരെ ആരോപണമുന്നയിച്ച പി വി അൻവറിനെ പുച്ഛിച്ച് മുതിർന്ന സി പി എം നേതാവ് എ വിജയ രാഘവൻ. അൻവറിന് മാധ്യമങ്ങളിൽ ഇപ്പോൾ നിറങ്ങു നിൽക്കാൻ പറ്റാത്തതു കൊണ്ടാണ് സി പി എം നെതിരെ ഇല്ലാ വചനം പറഞ്ഞു നടക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. സി പി എം നെ തെറി പറഞ്ഞാൽ മാധ്യമങ്ങളിൽ നിറയുന്നതാണല്ലോ കുറേക്കാലമായി ട്രെൻഡെന്നും വിജയരാഘവൻ പറഞ്ഞു. നവീൻ ബാബുവിനെ താൻ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണുകയോ സംസാരിക്കുകയോ പോയിട്ട് ഒന്നു ഫോൺ വിളിക്കുക കൂടി ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും അൻവറിൻ്റെ ആരോപണത്തിനു മറുപടിയായി പറഞ്ഞു