ശബരിമലയിൽ കഴിഞ്ഞദിവസം ഹരിവരാസന സമയത്ത് ചില വ്യക്തികൾക്ക് പ്രത്യേക പരിഗണ നൽകുകയും അതിന് വേണ്ടി ഭക്തരെ തടഞ്ഞു നിർത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭക്തർക്ക് ചെറിയ രീതിയിലെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാൻ സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥരോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചു.
സന്നിധാനത്ത് പ്രതിദിനം പതിനായിരക്കണക്കായ ഭക്തർ ദർശനത്തിനായി എത്തുന്നുണ്ട്. കാടും മലയും താണ്ടി അയ്യനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കുക എന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ച് പരമപ്രധാനവുമാണ്. ഇവർക്ക് അടിസ്ഥാന സൗകര്യങ്ങളും ശാന്തവും സുഗമവുമായ ദർശനം ഒരുക്കുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധവുമാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളും. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ബോർഡ് മുന്നറിയിപ്പു നൽകി.