ശബരിമല ദർശനത്തിനിടയില്‍ ചലച്ചിത്ര നടന്‍ ദിലീപിന് വി ഐ പി പരിഗണന നല്‍കിയെന്ന ആക്ഷേപത്തില്‍ നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ് നൽകി ദേവസ്വം ബോർഡ്. വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. വിഷയം സംബന്ധിച്ച് ഇവരുടെ വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. ദിലീപ് ദർശനത്തിനെത്തിയപ്പോൾ കുറച്ചു സമയം ദര്‍ശനം തടസ്സപ്പെട്ടെന്ന് വിജിലന്‍സ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
ദിലീപിനു ദർശനത്തിൽ നൽകിയ വി ഐ പി പരിഗണനയിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി ദിലീപ് നിന്നതുകൊണ്ട് ആർക്കും മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും വിമർശിച്ചു. ഭക്തരുടെ സുഗമമായ ദർശനത്തിനു വേണ്ടകാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിന് ആണെന്ന് കോടതി ബോർഡിനെ ഓർമിപ്പിക്കുകയും ചെയ്തിരുന്നു.