രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞമർന്ന് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. കേരള ബാങ്കിലെ ജീവനക്കാരനായ ഉല്ലാസാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം . റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസുകൾക്കിടയിൽ അകപ്പെട്ട് പോവുകയായിരുന്നു. കോവളം ഭാഗത്തു നിന്നു വരികയായിരുന്ന കെ എസ് ആർ ടി സി ബസ്. കിഴക്കേക്കോട്ടയിൽ എത്തി ബസ് യൂടേൺ ഇടാനായി തിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അതേസമയം കെ എസ് ആർ ടി സി ബസിന്‍റെ മുൻഭാഗത്ത് നിൽക്കുകയായിരുന്നു യുവാവ്. കെ എസ് ആർ ടി സി ബസ് മുന്നോട്ടെടുക്കുമ്പോൾ തന്നെ ഒരു പ്രൈവറ്റ് ബസ് കെ എസ് ആർ ടി സി ബസിന് മുന്നിലൂടെ വലത്തേക്ക് അശ്രദ്ധമായി തിരിയുകയായിരുന്നു.
ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങി മരിക്കുകയായിരുന്നു. കണ്ടുനിന്ന ആളുകൾ ബഹളം വെച്ചതോടെയാണ് ഡ്രൈവർ അപകടം അറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി, പൊലീസ് വാഹനത്തിൽ ഉല്ലാസിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.