വിഭാഗീയത ഉണ്ടായ കൊല്ലം ജില്ലയിലെ കരുനാഗപള്ളിയിൽ നിന്നുള്ള സി പി എം സംസ്ഥാന സമിതി അംഗമായ സൂസൺകോടി, ജില്ലാ നേതാവായ പി ആർ വസന്തൻ എന്നിവർക്കെതിരെ പാർട്ടി അച്ചടക്ക നടപടിയ്ക്ക് സാധ്യത. ഇത്രയേറെ കനത്ത വിഭാഗീയത നിലനിന്നിട്ടും സംസ്ഥാന സമിതി അംഗമായ സൂസൺകോടി പാർട്ടിയിൽ റിപ്പോർട്ടു ചെയ്തില്ല എന്നതും വിഭാഗീയതയുടെ ഒരു വശത്ത് സൂസൺ ആയിരുന്നു എന്നതും പാർട്ടി സംസ്ഥാന ഘടകം ഗൗരവത്തോടെയാണ് കാണുന്നത്.
വിഭാഗീയതയുടെ മറുവശത്ത് ജില്ലാ കമ്മിറ്റി അംഗമായ പി ആർ വസന്തനാണ് എന്നതും പാർട്ടി മുഖവിലയ്ക്കെടുത്തിട്ടുണ്ട്. ഇരുവരുടേയും നേതൃത്വത്തിൽ കടുത്ത വിഭാഗീയ പ്രവർത്തനങ്ങളാണ് പാർട്ടി നേരിട്ടത്. കരുനാഗപള്ളി ഏരിയാ കമ്മിറ്റി പിരിച്ചു വിട്ട സാഹചര്യത്തിൽ വരാൻ പോകുന്ന ജില്ലാ സമ്മേളനത്തിലോ സംസ്ഥാന സമ്മേളനത്തിലോ കരുനാഗപള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാകില്ല.
സമ്മേളനകാലമായതിനാൽ ഇരുവർക്കുമെതിരെ അച്ചടക്ക നടപടി ഉടൻ ഉണ്ടാകില്ല എന്നാണ് കരുതുന്നത്. എന്നാൽ സമ്മേളനത്തിൻ്റെ അവസാനം അടുത്ത ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന സമയത്ത് ഇരുവരേയും തരം താഴ്ത്താനാണ് സാധ്യത. പിരിച്ചുവിട്ട ഏരിയാ കമ്മിറ്റിക്കു പകരം പുതിയ ഏഴംഗ അഡ്ഹോക് കമ്മിറ്റി ഇന്ന് ചുമതല ഏൽക്കും.