വളപട്ടണം മോഷണ കേസിലെ പ്രതിയുടെ പിന്നിൽ വീട്ടുകാരെ നേരിട്ടറിയാവുന്ന പരിസരവാസികൾ ഉണ്ട് എന്ന നിഗമനത്തിൽ പൊലിസ് . മോഷണം നടന്നതിൻ്റെ പിന്നേ ദിവസും മോഷ്ടാവ് ഇതേ വീട്ടിൽ കയറിയതായി സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വീട്ടിൽ അന്നും ആളുണ്ടാകില്ല എന്നറിയാവുന്ന ഒരാൾ കൂടി ഇതിനു പിന്നിലുണ്ടന്ന് സംശയിക്കാൻ കാരണമിതാണ്.
കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്റഫിൻ്റെ കുടുംബം യാത്രയിലായിരുന്ന സമയത്താണ് ഇത്രയും വലിയ മോഷണം നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ നഷ്ടപ്പെട്ട വിവരം യാത്ര കഴിഞ്ഞ് മടങ്ങി എത്തിയപ്പോഴാണ് വീട്ടുകാർ അറിയുന്നത്. പൊലിസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. വീടിനുള്ളിൽ നിന്നും ലോക്കർ പൊളിക്കാൻ ഉപയോഗിച്ച ഉളിയും വിരലടയാളങ്ങളും ലഭിച്ചിട്ടുണ്ട്.
മോഷണ കേസിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വർധിച്ചു വരുന്ന മോഷണങ്ങൾക്കെതിരെ നടപടി എടുക്കാൻ സംസ്ഥാന പൊലിസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്. 15 ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച് റിപ്പോർട്ടു നൽകാനും കമ്മിഷൻ നിർദേശിച്ചു.