ജയിൽ ചപ്പാത്തിയുടെ വില കൂട്ടാൻ തീരുമാനിച്ചു. നിലവിൽ ഒരു ചപ്പാത്തി രണ്ട് രൂപ നിരക്കിലാണ് വിൽക്കുന്നത്. 2011ൽ ആണ് രണ്ടു രൂപ ഒരു ചപ്പാത്തിക്ക് വില എന്ന് നിശ്ചയിച്ചിരുന്നത്. ചപ്പാത്തിക്കാവശ്യമായ ഗോതമ്പ് മാവും എണ്ണയുമടക്കമുള്ള സാധനങ്ങളുടെ വില വർധിച്ചതാണ് ഇപ്പോൾ വില വർധിയ്ക്കാൻ സാഹചര്യമായത്. ചപ്പാത്തി ഒന്നിന് ഒരു രൂപയാണ് വർധിക്കുന്നത്. ഇനി മുതൽ ഒരു ചപ്പാത്തിക്ക് മൂന്നു രൂപ വില നൽകേണ്ടി വരും.
കോഴിക്കോട്, എറണാകുളം, കൊല്ലം ജയിലുകൾ കൂടാതെ കണ്ണൂർ, വിയ്യൂർ , തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷണൽ ഹോമുകൾ, ചീമേനിയിലെ തുറന്ന ജയിൽ – കറക്ഷണൽ ഹോം എന്നിവിടങ്ങളിലാണ് നിലവിൽ ചപ്പാത്തി നിർമിക്കുന്നത്.
പാചകവാതകം, പാം ഓയിൽ, പായ്ക്കിംഗ് കവർ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില വർധിച്ചതുകൊണ്ടാണ് ചപ്പാത്തിയുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജയിൽ അധികൃതർ പറയുന്നു. നിരവധി സാധാരണക്കാരുടെ ആശ്രയമാണ് ജയിൽ ചപ്പാത്തിയും കറികളും. വിലക്കുറവായതിനാൽ ധാരാളം ആവശ്യക്കാരാണ് പതിവായി ഇത് തേടിയെത്തുന്നത്.