മാസങ്ങൾ നീണ്ട പ്രചാരണ പരിപാടികൾക്കും വിവാദങ്ങൾക്കും കൊടുങ്കാറ്റുകൾക്കുമൊടുവിൽ പാലക്കാട് ഇന്നലെ വൈകീട്ടോടെ ശാന്തമായി. ചുരമിറങ്ങി വന്ന കാറ്റിനു പോലും തെരഞ്ഞെടുപ്പു ഘോഷത്തിൻ്റെ ചൂടും ചൂരുമായിരുന്നു. കൊട്ടിക്കലാശത്തിനു തിരശീല വീണതോടെ അടുത്ത 24 മണിക്കൂർ നിശബ്ദ വോട്ടുറപ്പിക്കലിൻ്റെ സമയമാണ്.
ഇടതു മുന്നണി സ്ഥാനാർത്ഥി ഡോ : പി സരിനും യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ബി ജെ പി സ്ഥാനാർത്ഥി കൃഷ്ണകുമാറും ഒപ്പത്തിനൊപ്പം നിന്ന് തങ്ങളെ കൊണ്ടാവുന്ന രീതിയിലൊക്കെ പ്രചരണം നടത്തിയിട്ടുണ്ട്. ആര് മുന്നിൽ എന്നത് പോലും നിശ്ചയിക്കാനാകാത്ത വിധം കടുപ്പമേറിയതായിരുന്നു പ്രചാരണ പരിപാടികൾ.
നാളെ ( ബുധൻ) യാണ് വോട്ടെടുപ്പ്. സംസ്ഥാന – ദേശീയ നേതാക്കളടക്കം പ്രചാരണത്തിനെത്തുകയും നേതൃത്വം നൽകുകയും ചെയ്ത പാലക്കാടൻ ഉപതെരഞ്ഞെടുപ്പ് ശരിക്കും രാജ്യത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറി എന്നതാണ് വസ്തുത. ചേലക്കരയിലെ പോലെ മികച്ച പോളിംഗ് പാലക്കാട്ടും നടന്നേക്കും എന്നാണ് കണക്കുകൂട്ടൽ.