പാലക്കാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 20 ന് നടത്താൻ തീരുമാനിച്ച് ഇലക്ഷൻ കമ്മിഷൻ. നേരത്തേ 13 നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ 13 ന് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ചില രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ , ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് പാർലമെൻ്റ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് മുൻ നിശ്ചയ പ്രകാരം 13 ന് തന്നെ നടക്കും.
പാലക്കാട് കൂടാതെ ഉത്തർ പ്രദേശിലെ 9 മണ്ഡലങ്ങൾ, പഞ്ചാബിലെ 4 മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ 13 ന് നടത്തേണ്ട തെരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല, നവംബർ 23 ന് തന്നെ എല്ലാ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ നടക്കും. കൽപ്പാത്തിയിലെ രഥോത്സവം നടക്കുന്നതും നവംബർ 13 നാണ്. ഇത് പോളിംഗിനെ കാര്യമായി ബാധിക്കുമെന്ന് സി പി എം , കോൺഗ്രസ് , ബി ജെ പി എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ കത്തിലൂടെ അറിയിച്ചിരുന്നു.
പാലക്കാട് മൂന്നു മൂന്നണികളും കടുത്ത പോരാട്ടത്തിലാണ്. വിജയത്തിൽ കുറഞ്ഞതൊന്നും മുന്നണികൾ പ്രതീക്ഷിക്കുന്നുമില്ല. കോൺഗ്രസിനാകട്ടെ കയ്യിലിരുന്ന സീറ്റു നഷ്ടപ്പെടാതെ നോക്കുകയും സരിൻ എന്ന മുൻ കോൺഗ്രസുകാരനെ പരാജയപ്പെടുത്തുകയും വേണം. ബി ജെ പി ക്കാകട്ടെ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ടു പോയ മണ്ഡലം എത്തിപ്പിടിക്കാനുള്ള തീവ്രമായ ആഗ്രഹം. അതിനിടയിലാണ് കൊടകര കള്ളപ്പണ കേസും സന്ദീപ് വാര്യരും ബൂമറാംഗ് പോലെ എത്തിയത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ സി പി എം ഇത്തവണ ഡോ പി സരിൻ എന്ന മുൻ കോൺഗ്രസുകാരനിലൂടെ വിജയക്കൊടി നാട്ടുക എന്നതിനപ്പുറം ഒരു ചിന്തയുമില്ല. പൊടി പാറുന്ന അങ്കത്തിൻ്റെ അന്ത്യത്തിന് 23 വരെ കാക്കണം എന്നു മാത്രം.