ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസ് തലകീഴായി മറിഞ്ഞ് അമ്പതോളം പേർക്കു പരിക്കേറ്റു. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സൂപ്പർ ഫാസ്റ്റാണ് മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഏകദേശം 15 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്തവർക്കു പുറമേ ബസിൽ നിന്നും ഏറെപ്പേർ യാത്ര ചെയ്തിരുന്നതായി യാത്രക്കാർ പറഞ്ഞു.
ദേശീയ പാതയുടെ നിർമാണ പ്രവൃത്തികൾ നടന്നു വരുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, തീരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ അഗ്‌നിരക്ഷാസേനയും പൊലിസുമെത്തി തലകീഴായി നിന്ന ബസിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്.