ഹിന്ദുക്കളായ ഐ എ എസ് ഉദ്യോഗസ്ഥരുടെ ഒരു വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് വൻ വിവാദം.തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ മുൻ കളക്ടറും നിലവിൽ വ്യവസായ വകുപ്പ് ഡയറക്ടറുമായ കെ ഗോപാലകൃഷ്ണൻ അഡ്മിനായാണ് പെട്ടന്ന് ഒരു വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടായത്. പെട്ടന്ന് ആശങ്കയിലായ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കെ ഗോപാലകൃഷ്ണനെ വിളിച്ച് കാര്യമന്വേഷിക്കുകയും ഇത് ഗുരുതര ഭവിഷ്യത്ത് ഉണ്ടാക്കുമെന്ന് പറയുകയും ചെയ്തു. പിന്നാലെ വാട്സ് ആപ് ഗ്രൂപ്പ് ഡിലിറ്റാവുകയും ചെയ്തു. തൻ്റെ ഫോൺ ആരോ ഹാക് ചെയ്തതായും അതിലെ കോൺടാക്റ്റിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കുകയും ചെയ്തതായി ഗോപാലകൃഷ്ണൻ പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
മല്ലു ഹിന്ദു ഓഫിസേഴ്സ് എന്ന പേരിലാണ് ഗ്രൂപ്പുണ്ടാക്കിയത്. ഇത്തരത്തിൽ ഒരു സംഭവം ഏറെ ആശങ്കയുണ്ടാക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ഉയർന്ന ഉദ്യോഗസ്ഥൻ്റെ ഫോൺ ഹാക്കു ചെയ്ത് സമൂഹ സ്പർധ വളർത്തുന്ന വിധത്തിൽ ഗ്രൂപ്പുണ്ടാക്കിയത് കൃത്യമായി കണ്ടെത്തണമെന്ന ആവശ്യം ഉയർന്നിട്ടുമുണ്ട്.