കൊടകര കുഴൽപ്പണം തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിച്ചതായി ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആറുചാക്കിലായാണ് പണം എത്തിച്ചത്.
തൃശൂർ ജില്ലക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ട് ഓഫീസിൽ ഇറക്കി. ബാക്കി പണവുമായി പോകുമ്പോഴാണ് കൊടകരയിൽ കവർച്ച നടന്നത്. തൃശൂരിൽ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓഫീസ് പൂട്ടുന്ന സമയത്ത് തെരഞ്ഞെടുപ്പ് സാമഗ്രികൾ വരുമെന്നും അടക്കരുതെന്നും ബിജെപി ജില്ലാ നേതാക്കൾ അറിയിച്ചു. കുഴൽപ്പണവുമായി എത്തിയ ധർമരാജ് ഉൾപ്പടെയുള്ളവർക്ക് നേതാക്കളുടെ നിർദേശപ്രകാരം ലോഡ്‌ജിൽ മുറിയെടുത്ത് കൊടുത്തു. പിറ്റേദിവസം കവർച്ചാ വിവരം പുറത്ത് വന്നതോടെയാണ് കുഴൽപ്പണമാണെന്ന് മനസിലായത്. കവർച്ചാ കേസ് അന്വേഷിക്കുന്ന പൊലീസിന് മുന്നിൽ നേതാക്കളുടെ നിർദേശപ്രകാരമാണ് മൊഴി നൽകിയത്. വിചാരണ സമയത്ത് കോടതിയിൽ സത്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു