കളിക്കളം കായികമേള കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ പ്രയത്നിച്ച സംഘാടർക്ക് കയ്യടിക്കാതിരിക്കാനാകില്ല. മൂന്ന് ദിവസങ്ങളിലായി കാര്യവട്ടം എല്‍ എന്‍ സി പി ഇ യില്‍ നടന്ന കായികമേള വേറിട്ടതാക്കാൻ നടത്തിയ സംഘാടക മികവിനെ എടുത്തു പറയാതിരിക്കാനും കഴിയില്ല. വിവിധ ജില്ലകളിൽ നിന്നുള്ള പട്ടിക വർഗ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓരോ കമ്മറ്റികൾ രൂപീകരിച്ച് ചിട്ടയായ പ്രവർത്തനം നടത്തിയാണ് കളിക്കളം ഇത്തവണ വേറിട്ടതാക്കിയത്.
വിദ്യാർഥികളും അധ്യാപകരും അടക്കം 2,000 ത്തിലധികം പേരാണ് കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ എത്തിയത്. ഇവരുടെ താമസ സൗകര്യം ഒരുക്കുന്നതിലും ഭക്ഷണം യഥാസമയം എത്തിച്ചുകൊടുക്കാനുള്ള സംവിധാനം കൃത്യമായി ആസൂത്രണം ചെയ്തതിലെ മികവും ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി കാര്യവട്ടം എല്‍ എന്‍ സി പിയില്‍ നടന്ന മേളയില്‍ 84 ഇനങ്ങളിലായി 1,500 ലധികം താരങ്ങളാണ് മാറ്റുരച്ചത്. കുട്ടികള്‍ക്കും ഒപ്പം അനുഗമിച്ചവര്‍ക്കുമായി മാർ ഇവാനിയോസ് കോളജ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മികച്ച താമസസൗകര്യമാണ് ഒരുക്കിയത്.
സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള കുട്ടികള്‍ക്കും ഒപ്പം അനുഗമിച്ചവര്‍ക്കുമായി 27 നു രാത്രി മുതൽ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നു. കുടുംബശ്രീയാണ് കായികതാരങ്ങൾക്കായി പോഷക സമൃദ്ധവും രുചികരവുമായ ഭക്ഷണം ഒരുക്കിയത്. രാവിലെയും രാത്രിയിലുമായി ഇഡ്ഡലി, അപ്പം, ചപ്പാത്തി, നേന്ത്രപ്പഴം, സാമ്പാർ, മുട്ടക്കറി തുടങ്ങി ഓരോ ദിനവും വ്യത്യസ്ത രുചി വിഭവങ്ങളും ഉച്ചയ്ക്ക് മീൻകറി, ചിക്കൻ കറി ഉൾപ്പടെ വിഭവ സമൃദ്ധമായ ഊണും ഇട നേരങ്ങളിൽ ചായയും വ്യത്യസ്ത ലഘു ഭക്ഷണങ്ങളും ഒരുക്കി ഭക്ഷണശാല മുഴുവൻ സമയവും സജീവമായിരുന്നു.
വിവിധ ട്രാക്കുകളിലും ഗ്രൗണ്ടുകളിലുമായി താരങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധമായിരുന്നു മത്സരങ്ങളുടെ ക്രമീകരണം. ഇതിനു പ്രധാന പങ്കു വഹിച്ചത് കളിക്കളത്തിനു ആതിഥേയത്വം വഹിച്ച തിരുവനന്തപുരം ജില്ലയിലെ കട്ടേല അംബേദ്കർ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ സി സി, എൻ എസ് എസ് കേഡറ്റുകളാണ്. സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും ഇവരുടെ സേവനം ലഭ്യമായിരുന്നു. ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് എന്ന ആശയത്തിലൂന്നി ഹരിത ചട്ടം പാലിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് കൈത്താങ്ങാകാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഇവർ വിശ്രമമില്ലാതെ ഓടി നടന്നു. 40 കുട്ടികളാണ് ഈ ടീമിൽ ഉണ്ടായിരുന്നത്.
ഇതു കൂടാതെ സ്റ്റേഡിയത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മൂന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകളും അഞ്ച് ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. മേളയുടെ നടത്തിപ്പില്‍ വകുപ്പു മന്ത്രി ഒ ആർ കേളുവിന്റെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടായിരുന്നു. പട്ടിക വർഗ വകുപ്പ് ഡയറക്ടര്‍ ഡോ: രേണു രാജിന്റെ മുഴുവൻ സമയ സാന്നിധ്യം സംഘാടകർക്കും കായിക താരങ്ങൾക്കും നൽകിയ ഊർജം ചെറുതല്ല.
സംസ്ഥാനത്തുടനീളമുള്ള, വകുപ്പിലെ വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും മേളയെ മികവുറ്റതാക്കാൻ ഏറെ സഹായിച്ചു. ഇതോടൊപ്പം കാര്യവട്ടം എൽ എൻ സി പി ഇ അധികൃതരും സ്കൂളിലെ സീനിയർ വിദ്യാർഥികളും മേളയുടെ മികച്ച നടത്തിപ്പിനായി ഒപ്പം കൈകോർത്തു നിന്നതും മേളയുടെ ഗംഭീര വിജയത്തിന് വലിയ സഹായമായി.