മുൻ കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലിസ് അന്വേഷണം കാര്യക്ഷമമായാണ് നടക്കുന്നതെന്നും പി പി ദിവ്യയെ കസ്റ്റഡിയിൽ എടുത്തതിൽ ആശ്വാസമുണ്ടന്നും മഞ്ജുഷ പറഞ്ഞു.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് ദിവ്യ കസ്റ്റഡിയിലായത്. ജാമ്യാപേക്ഷ കോടതി പരിഗണിച്ചു കൊണ്ടിരുന്നതിനാലാണ് അറസ്റ്റു ചെയ്യാൻ താമസമുണ്ടായതെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു. പൊലിസ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് പ്രോസിക്യൂഷൻ കോടതിയിൽ ദിവ്യക്കെതിരെ വാദിച്ചത്, അതിനാലാണ് അവർക്ക് കോടതിയിൽ ജാമ്യം നിഷേധിക്കപ്പെട്ടത്. പി പി ദിവ്യയെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു വരികയാണന്നും കമ്മിഷണർ പറഞ്ഞു.
നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്കു കാരണമായത് അദ്ദേഹത്തിനു നൽകിയ യാത്ര അയപ്പിൽ വിളിക്കാത്ത അതിഥിയായി എത്തി അതിരൂക്ഷ ഭാഷയിൽ നവീനെ ദിവ്യ വിമർശിച്ചതാണ്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ദിവ്യയുടെ ആരോപണങ്ങൾ ശരിയല്ലെന്ന നിലയിലാണ് കണ്ടെത്തലുണ്ടായതും.