സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്ന ഉച്ച ഭക്ഷണത്തിൽ നിർബന്ധമായും രണ്ടു തരം കറികൾ ഉണ്ടാകണമെന്നും പച്ചകറികളും സങ്ങളും ഉൾപ്പെടുത്തണമെന്നും വിദ്യാഭ്യാസ വകുപ്പിൻ്റെ സർക്കുലർ. രസം, അച്ചാർ എന്നിവ കറികളായി കണക്കാക്കാൻ കഴിയില്ലെന്നും അവ ഒഴിവാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
കയ്യിൽ നയാ പൈസയില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ അധ്യാപകർ വിഷമിക്കുമ്പോൾ ഇതെങ്ങനെ പ്രാവർത്തികമാക്കും എന്നതാണ് മുന്നിലുള്ള വിഷയം. രസം, അച്ചാർ പോലുള്ളവയല്ലേ പൈസാ ക്ഷാമം ഉള്ളതു കൊണ്ട് നൽകാൻ കഴിയൂവെന്നും അവർ ചോദിക്കുന്നു. 6 രൂപയാണ് എൽ പി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു ദിവസത്തേക്കുള്ള ഉച്ച ഭക്ഷണ വിഹിതം, 8. 17 യു പി സ്കൂളിൽ നൽകും. എന്നാൽ അത് കൃത്യസമയത്ത് കിട്ടാറേയില്ലന്നും അധികൃതർ പറയുന്നു.
കൂടാതെ മത്സ്യ – മാംസ വിഭവങ്ങൾ കൂടി ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് നൽകാനും നിർദേശമുണ്ട്. സ്പോൺസർഷിപ്പ്, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം എന്നിവ തേടണമെന്നും അതിലൂടെ എൽ പി സ്കൂളിൽ പ്രഭാത ഭക്ഷണം കൂടി നൽകണമെന്നും സർക്കുലർ നിർദേശിക്കുന്നു. കൂടാതെ സ്കൂളുകളിൽ ലഭ്യമായ ഏതു ഫണ്ടും ഇക്കാര്യത്തിനുപയോഗിക്കാമെന്നും സർക്കുലറിലുണ്ട്.