കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന് സമൂഹ മാധ്യമങ്ങളിൽ കനത്ത പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്. എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണം തടയാൻ താങ്കൾക്കു കഴിയുമായിരുന്നു സർ , താങ്കൾ മൗനം പാലിച്ചിരുന്നത് ഒട്ടും ശരിയായില്ല എന്ന രീതിയിലാണ് കമൻ്റുകൾ മുഴുവനും. വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, നവീൻ ബാബുവിൻ്റെ വിയോഗത്തിലുള്ള അനുശോചന സന്ദേശം, ജില്ലാ കളക്ടറുടെ ഔദ്യോഗിക എഫ് ബി പേജിലും ഇൻസ്റ്റഗ്രാമിലും കമൻ്റ് ബോക്സ് പൂട്ടിയാണ് ഷെയർ ചെയ്തത്.
വിളിക്കാത്ത ചടങ്ങിൽ വന്ന് ആ സന്ദർഭത്തിൽ പറഞ്ഞുകൂടാത്തത് പറഞ്ഞ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റിനെ ഉചിതമായ രീതിയിൽ അതിൽ നിന്നു പിന്തിരിപ്പിക്കാൻ ആ സാഹചര്യത്തിൽ കളക്ടർക്കു മാത്രമേ കഴിയുമായിരുന്നുള്ളു. എന്നാൽ തൻ്റെ സഹപ്രവർത്തകനായ ഉദ്യോഗസ്ഥനെ തൻ്റെ മുന്നിൽ വച്ച് ആക്ഷേപിക്കുകയും അഴിമതിക്കാരനാക്കുകയും ചെയ്തപ്പോൾ കളക്ടർ മൗനം ദീക്ഷിച്ചതാണ് ആളുകളെ പ്രകോപിപ്പിക്കുന്നത്.
അുശോചന സന്ദേശത്തിൽ കൂടുതൽ ഒന്നും പറയാതെ ഒഴുക്കൻ മട്ടിൽ പറയുകയാണ് കളക്ടർ ചെയ്തതെന്നും ആക്ഷേപമുണ്ട്. സൗമ്യനായ നല്ല ഉദ്യോഗസ്ഥൻ, ജോലി ചെയ്തിടത്തൊക്കെ സഹപ്രവർത്തകരുടെ സ്നേഹാദരവ് പിടിച്ചു പറ്റി എന്നാണ് കളക്ടർ കുറിച്ചത്. പിന്നെ സംസ്ക്കാര ചടങ്ങുകളെ കുറിച്ചാണ് സൂചിപ്പിക്കുന്നതും.
