തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താന്നിമൂട്ടിൽ ചില്ലറ തുട്ടുകളും നോട്ടുകളും തോടിൻ്റെ കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. താന്നിമൂട് ചിറയിന്‍കോണത്ത് ബസ് സ്‌റ്റോപ്പിനടുത്ത് റോഡരുകിലെ ചിറയക്കു സമീപത്തെ തോട്ടിന്‍ കരയില്‍ ആണ് ചില്ലറ തുട്ടുകളും നോട്ടുകളും കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് പണം കണ്ടത്. സമീപവാസിയായ റബര്‍ ടാപ്പിംഗ് തൊഴിലാളി വിജയന്‍ തോട്ടില്‍ തേങ്ങ പോലെ എന്തോ കിടക്കുന്നത് കണ്ട് എടുക്കാന്‍ പോയപ്പോഴായിരുന്നു കൂമ്പാരം കൂട്ടിയിട്ടിരുന്ന തുട്ടുകളും നോട്ടുകളും കണ്ടത്.
ഉടനെ അദ്ദേഹം നാട്ടുകാരെ അറിയിക്കുകയും അവർ നെടുമങ്ങാട് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി തുട്ടുകളും നോട്ടുകളും കൊണ്ടുപോയി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളിൽ കാണിക്ക മോഷണം പതിവാണ്. കാണിക്ക മോഷ്ടിച്ച പണമാണോ ഇതെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.