താൻ എവിടെ പോയാലും പൊലിസും മാധ്യമങ്ങളും പിന്തുടരുന്നതായി നടൻ സിദ്ദിഖ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. തന്നെ മാത്രമല്ല മകനേയും പിന്തുടരുന്നതായും പരാതിയിൽ പറയുന്നു. പൊലിസാണ് തൻ്റെ വണ്ടി നമ്പർ ഉൾപ്പെടെ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. കൊച്ചിയിലെ ഷാഡോ പൊലിസിൻ്റെ വാഹനമാണ് തന്നെ പിന്തുടരുന്നതെന്നും സിദ്ദിഖ് പരാതിപ്പെടുന്നു.
സിദ്ദിഖ് നൽകിയ പരാതി ഡി ജി പി കൊച്ചി സിറ്റി പൊലിസിനു കൈമാറി. സിറ്റി പൊലീസ് പരാതി നോർത്ത് പൊലിസിനെ ഏൽപ്പിച്ചു. നോർത്ത് പൊലിസ് പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തനിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാൻ പോലും കഴിയുന്നില്ല. പിന്നാലെ പൊലിസ് വരും. താനവിടെ എത്തുമ്പോൾ മാധ്യമങ്ങളും അവിടെയുണ്ടാകും. തൻ്റെ പിന്നാലെ കൂടിയിരിക്കുന്ന പൊലിസുകാർ തന്നെയാണ് അപ്പപ്പോൾ വിവരം മാധ്യമങ്ങൾക്കു നൽകുന്നതെന്ന് ഉറപ്പാണെന്നും സിദ്ദിഖ് പറഞ്ഞു.
യുവതിക്കു നേരേ തിരുവനന്തപുരത്തെ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് അതിക്രമം നടത്തി എന്ന പരാതിയിൽ സിദ്ദിഖ് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം സുപ്രിം കോടതിയിൽ നിന്നു നേടിയിരുന്നു. പിന്നാലെ മാധ്യമങ്ങൾ കൂടിയിട്ടുണ്ടെങ്കിലും സിദ്ദിഖ് മാധ്യമങ്ങളോട് ഇതുവരെ സംസാരിച്ചിട്ടേയില്ല.