കൊച്ചിയിൽ അധ്യാപികയുടെ ക്രൂരമായ മർദനത്തിന് ഇരയായ മൂന്നു വയസുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയെ നേരത്തേയും അധ്യാപിക ഉപദ്രവിച്ചിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പൊലിസിനോട് പറഞ്ഞു. പല തവണ കുട്ടി അടിയുടെ പാടുകൾ കാണിച്ചിരുന്നതായും അവർ പറയുന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാർട് കിഡ് എന്ന പ്ലേ സ്കൂളിലാണ് സംഭവം നടന്നത്.
അധ്യാപികയായ സീതാ ലക്ഷ്മിയെ പൊലിസ് അറസ്‌റ്റു ചെയ്തതിനു പിന്നാലെ സ്കൂളിൽ നിന്നു പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു. താത്ക്കാലിക ജീവനക്കാരിയായിരുന്നു സീതാലക്ഷ്മി. ചോദ്യത്തിന് ഉത്തരം നൽകാത്തതിനാണ് മൂന്നര വയസുകാരനെ സീതാലക്ഷ്മി അതി ക്രൂരമായി മർദിച്ചത്.
കുട്ടിയുടെ ദേഹത്ത് അടിയുടെ പാടുകൾ കണ്ടെത്തിയപ്പോൾ തന്നെ രക്ഷിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയി. പ്രശ്നം മനസിലാക്കിയ ആശുപത്രി അധികൃതർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. അതിനു പിന്നാലെ സീതാലക്ഷ്മിയെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.