ഈ മാസം 15 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നടൻ ജയസൂര്യയ്ക്ക് പൊലിസ് നോട്ടീസ് അയച്ചു. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്‌റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ സ്വദേശിയായ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടയിലാണ് തനിക്കെതിരേ ജയസൂര്യ അതിക്രമം കാണിച്ചതെന്നാണ് നടിയുടെ പരാതി. മുകേഷ്, ഇടവേള ബാബു, ബാലചന്ദ്രമേനോൻ തുടങ്ങിയവരും തന്നെ ഉപദ്രവിച്ചു എന്നു പരാതിപ്പെട്ട നടിയാണ് ജയസൂര്യക്കെതിരേയും പരാതിപ്പെട്ടിരിക്കുന്നത്.
വ്യാജ ആരോപണമാണ് തനിക്കെതിരെ ഉണ്ടായിരിക്കുന്നതെന്ന് അന്നു തന്നെ ജയസൂര്യ പ്രതികരിച്ചിരുന്നു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡന പരാതിയെന്നും ജയസൂര്യ പറഞ്ഞു. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നും ജയസൂര്യ കുട്ടിച്ചേർത്തു.