എം ടി വാസുദേവൻനായരുടെ കോഴിക്കോടുള്ള വീട്ടിൽ നിന്നും 26 പവൻ തൂക്കം വരുന്ന ആഭരണങ്ങൾ കവർന്ന കേസിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നതായി നടക്കാവ് പൊലിസ് അറിയിച്ചു. എം ടി യുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ ബന്ധു പ്രകാശ് എന്നിവരെയാണ് പൊലിസ് ചോദ്യം ചെയ്യുന്നത്. കരുവിശ്ശേരി സ്വദേശികളെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് ആഭരണങ്ങൾ നഷ്ടമായതെന്ന് എം ടി യുടെ ഭാര്യ നടക്കാവ് പൊലിസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ആഭരണങ്ങൾ ബാങ്ക് ലോക്കറിലാണന്ന വിശ്വാസത്തിലായിരുന്നുവെന്നും അല്ലെന്നറിഞ്ഞപ്പോൾ വീട്ടിലുണ്ടെന്നും കരുതിയത്രേ. രണ്ടിടത്തും ഇല്ല എന്നറിഞ്ഞപ്പോഴാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.
ഡയമണ്ട് പതിച്ച ആഭരണങ്ങളടക്കം മാലകൾ, വളകൾ തുടങ്ങിയവയാണ് കാണാതെ പോയതെന്നും പരാതിയിൽ പറയുന്നു.